മുകളിലേക്ക് പോകുന്തോറും മഞ്ഞിന്റെ പാളികൾക്ക് കട്ടി കൂടി വന്നു.പാതയുടെ ഇരുവശത്തും ധവളമതിലുകൾ തീർത്ത മഞ്ഞിൻ കോട്ടകൾ.ചിലയിടത്ത് വാഹനങ്ങൾ മഞ്ഞ് വെട്ടിപ്പൊളിച്ച് പോകുന്ന പാത. ചിലയിടത്ത് പഴയ ടയർപാടുകൾ. ചിലയിടത്ത് കാറ്റ് മഞ്ഞിനെ വീണ്ടും റോഡിലേക്ക് കൊണ്ടുവന്നിരിക്കുന്നു. പ്രകൃതി റോഡ് പണിതുകൊണ്ടേയിരുന്നു.
തവാങ്ങ്- 02 മുജീബ് റഹ്മാൻ കിനാലൂർ
തവാങ്ങിലെ ആദ്യ പ്രഭാതം സ്മൃതിപഥത്തിൽ തെളിയുന്നത് ഒരു സുഖകരമായ ഹിമസ്പർശമായാണ്.
നിദ്ര ഉണര്‍ന്ന് കിളിവാതിൽ തുറന്നപ്പോൾ മുറിയിലേക്ക് ഇരച്ചുകയറിയ വെള്ളിത്തെന്നൽ മുഖത്താകെ തഴുകി. നിമിഷങ്ങൾക്കകം നിദ്രയുടെ ആലസ്യം പടിയിറങ്ങി. കേരളത്തിലെ ഉഷസ്സുകളിൽ സാധാരണമായ ആർദ്രമായ ഉഷ്ണത്തിന് പകരം, ഇവിടത്തെ അന്തരീക്ഷത്തിന് ഒരു വന്യമായ വരൾച്ചയുണ്ടായിരുന്നു. അസ്ഥികളിലേക്ക് തുളച്ചുകയറുന്ന തരത്തിലുള്ള ഒരു നേർത്ത തെന്നലായിരുന്നു അത്.
ജനലിന് പുറത്തേക്ക് നോക്കി.
മലകൾ.
ഗിരിനിരകൾക്കിടയിൽ ചിതറിക്കിടക്കുന്ന പാർപ്പിടങ്ങൾ.
ചില മേൽക്കൂരകളിൽ നിശാതമസ്സിന്റെ ശിശിരപാടുകൾ ഇപ്പോഴും ശേഷിക്കുന്നു.
മുകളിലേക്ക് കണ്ണോടിച്ചാൽ കാർമേഘങ്ങൾ പർവ്വതശിഖരങ്ങളുടെ ചുമലുകളിൽ ആലസ്യത്തോടെ ചാരിനിൽക്കുന്നു.
ഒരു നഗരത്തിൽ എത്തിയാൽ സാധാരണ ആദ്യം നമ്മൾ അന്വേഷിക്കുന്നത് തെരുവുകളാണ്.
ഇവിടെ തെരുവുകള്‍ അന്വേഷിക്കേണ്ടിവന്നില്ല.
മല തന്നെയായിരുന്നു നഗരം.
പുറത്തിറങ്ങുമ്പോൾ കൈകൾ സ്വാഭാവികമായി ജാക്കറ്റിന്റെ പോക്കറ്റിലേക്ക് പോയി.
റോഡരികിലെ ഒരു കട തുറക്കുന്നതേയുള്ളൂ.
ഒരു സ്ത്രീ വാതിൽക്കൽ വെള്ളം തളിക്കുന്നു.
അടുത്ത് ഒരു നായ ചുരുണ്ടുകിടക്കുന്നു.
ദൂരെയൊരിടത്ത് വാഹനത്തിന്റെ ശബ്ദം.
അതല്ലാതെ വലിയ തിരക്കൊന്നുമില്ല.
തവാങ്ങിന്റെ പ്രഭാതത്തിന് ഒരു മന്ദഗതിയുണ്ടായിരുന്നു.
നഗരങ്ങൾ നമ്മളെ ഉണർത്താറുണ്ട്.
ഈ ഗിരിനഗരം നമ്മെ ആദ്യം പ്രശാന്തരാക്കുകയായിരുന്നു.
അന്ന് ഞങ്ങളുടെ ലക്ഷ്യം നഗരത്തിൽ ചുറ്റിനടക്കൽ മാത്രമായിരുന്നില്ല.
ബൂംലയിലേക്കുള്ള പുറപ്പാടാണ്.
തവാങ്ങിൽ നിന്ന് ഇനിയും മുകളിലേക്ക്.
ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്ന ഒരു പർവതചുരം.
യാത്ര പുറപ്പെടുംമുമ്പ് ഔദ്യോഗികാനുമതികളെക്കുറിച്ച് ഞങ്ങൾ ആരായുകയായിരുന്നു. അരുണാചൽ പ്രദേശിലേക്കുള്ള പ്രവേശനത്തിന് അത്യാവശ്യമായ ഇന്നർ ലൈൻ പെർമിറ്റിന് പുറമെ, ബൂംലയിലേക്കുള്ള യാത്രാപഥം താണ്ടാൻ പ്രത്യേക രേഖകളും അനിവാര്യമായിരുന്നു.
ഹാൻഡ് ബാഗ് തുറന്നു പരിശോധിച്ചു.
പാസുകൾ വീണ്ടും നോക്കി.
ക്യാമറകൾ.
ജാക്കറ്റുകൾ.
കയ്യുറകൾ.
വെള്ളം.
അവസാനമായി ഡ്രൈവർ പറഞ്ഞു:
“പോകാം.”
അഞ്ചുപേരും കാറിൽ കയറി.
തവാങ്ങ് കാഴ്ചയിൽ നിന്ന് മറയുന്നതോടെ പാതകൾ വീണ്ടും മലഞ്ചെരിവുകളുടെ വന്യതയിലേക്ക് ആഴ്ന്നിറങ്ങി.
നഗരത്തിലെ വീടുകൾ കുറഞ്ഞു.
കടകൾ അപ്രത്യക്ഷമായി.
പൈൻമരങ്ങൾ.
പാറകൾ.
താഴ്വരകൾ.
വളവുകൾ.
ഒരു വശത്ത് മല.
മറ്റൊരുവശത്ത് ആഴം.
കുറച്ചുദൂരം പോയപ്പോൾ ആദ്യ സൈനിക വാഹനം കണ്ടു.
പിന്നെ മറ്റൊന്ന്.
വഴിയരികിൽ ചെറിയ പോസ്റ്റുകൾ.
കുറച്ചിടത്ത് ബങ്കറുകൾ.
പാറക്കെട്ടുകൾക്കിടയിൽ മറച്ചുവെച്ച നിലയങ്ങൾ.
ഇതുവരെ കണ്ടതൊക്കെയും വെറുമൊരു ശൈലപ്രദേശമായിരുന്നു.
ഇപ്പോൾ അതിനൊരു മറ്റൊരു മുഖം കൂടി തെളിഞ്ഞുതുടങ്ങി.
ഇത് ഒരു അതിർത്തിയിലേക്കുള്ള വഴിയായിരുന്നു.
ഡ്രൈവർ പെട്ടെന്ന് പറഞ്ഞു:
“അവിടെ നോക്കൂ.”
റോഡിൽ നിന്ന് കുറച്ചുതാഴെ ഒരു സൈനിക പോസ്റ്റ്.
മഞ്ഞും പാറയും തമ്മിൽ ഒളിഞ്ഞുനിൽക്കുന്ന ഒരു ചെറിയ കെട്ടിടം.
അതിന്റെ മുകളിൽ ഇന്ത്യൻ പതാക.
കാറ്റിന് നല്ല വേഗതയുണ്ടായിരുന്നു.
പതാക ഒരുനിമിഷം പോലും നിശ്ചലമായിരുന്നില്ല.
അത് നോക്കിനിൽക്കുമ്പോൾ ഒരു കാര്യം മനസ്സിലായി-
അതിർത്തി ഭൂപടത്തിലെ ഒരു വരിയല്ല.
അവിടെ ഒരാൾ നിൽക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ മേനിയിലൂടെ കഠിനമായ തുഷാരവാതം കടന്നുപോകുന്നു.
അയാൾ കാവൽ നിൽക്കുന്നു.
നമ്മൾ യാത്ര ചെയ്യുന്നു.
അയാൾ ജാഗ്രതയോടെയുള്ള നിർത്തം തുടരുകയാണ്.
കുറച്ചുദൂരം കഴിഞ്ഞപ്പോൾ റോഡരികിൽ ഒരു സ്മാരകം.
ജസ്വന്ത് ഗഡ്.
1962-ലെ യുദ്ധത്തിന്റെ ഓർമ്മകൾ വഹിക്കുന്ന സ്ഥലം.
കാർ നിർത്തി.
പുറത്തിറങ്ങിയപ്പോൾ വായുപ്രവാഹത്തിന് കരുത്തേറിയിരുന്നു.
സ്മാരകത്തിനരികിൽ സൈനികർ.
അവരുടെ മുഖത്ത് പതിവ് ഗൗരവം.
പക്ഷേ ഞങ്ങളെ കണ്ടപ്പോൾ ഒരാൾ ചിരിച്ചു.
“കോഴിക്കോടാണോ?”
ഞങ്ങൾ അത്ഭുതപ്പെട്ടു.
“അതെ.”
“ഇത്ദൂരയേറെ ദൂരം താണ്ടിയോ??”
“അതെ.”
അയാൾ ചിരിച്ചു.
“തണുപ്പ് എങ്ങനെയുണ്ട്?”
“ഇപ്പോൾ സഹിക്കാം.”
“ഇനി ബൂംലയിൽ പോയിട്ട് പറയണം.”
ഞങ്ങൾ ചിരിച്ചു.
അയാളും.
ചെറിയൊരു സംഭാഷണം.
പക്ഷേ അതിർത്തിയിലെ സൈനികന്റെ മുഖം പെട്ടെന്ന് ഔദ്യോഗികതയിൽ നിന്ന് ഒരു സാധാരണ മനുഷ്യനായി മാറി.
അവിടെ സൈനികർ നടത്തുന്ന ചെറിയ ഭക്ഷണശാലയിലേക്കാണ് ഞങ്ങൾ പോയത്.
കോഫിയുടെ മണം.
ചൂടുള്ള ഭക്ഷണത്തിന്റെ നീരാവി.
പുറത്തെ വിറപ്പിക്കുന്ന ശീതവാതത്തിൽ നിന്ന് അകത്തേക്ക് കടന്നപ്പോൾ ശരീരം പ്രകൃതിയുടെ കാഠിന്യത്തിൽ നിന്ന് മോചനം നേടി.
ഒരു സൈനികൻ കോഫി കൊണ്ടുവന്നു.
“ചൂടോടെ കുടിക്കണം.”
ഗ്ലാസ് കൈയിൽ പിടിച്ചു.
ചൂട്.
പുറത്ത് മഞ്ഞ്.
അകത്ത് മനുഷ്യരുടെ ശബ്ദം.
ആ ചെറിയ മുറി അന്ന് ഞങ്ങൾക്ക് ഒരു അഭയകേന്ദ്രം പോലെയായിരുന്നു.
ഭക്ഷണം കഴിക്കുന്നതിനിടയിൽ സൈനികരുമായി സംസാരിക്കാൻ അവസരം കിട്ടി.
എത്ര ദിവസമാണ് ഇവിടെ?
വീട്ടിൽ നിന്ന് എത്ര അകലെ?
ശൈത്യകാലത്ത് എങ്ങനെയാണ്?
റോഡ് അടഞ്ഞാൽ?
അവരുടെ സംസാരത്തിൽ പൊള്ളയായ വീരവാദങ്ങളൊന്നും നിഴലിച്ചിരുന്നില്ല.
പകരം സാധാരണ ജീവിതത്തിന്റെ കണക്കുകൾ.
കാലാവസ്ഥ.
ഡ്യൂട്ടി.
വീട്ടിലേക്ക് ഫോൺ ചെയ്യുന്നത്.
വസ്ത്രങ്ങൾ ഉണക്കുന്നത്.
മഞ്ഞ്.
റോഡ്.
നമുക്ക് അപരിചിതമായ പലതും അവർക്ക് നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു.
നമുക്ക് ഏതാനും നിമിഷങ്ങൾ മാത്രം അത്ഭുതമായി തോന്നിപ്പിക്കുന്ന ഈ ശൈത്യത്തിൽ അവർ ദിനരാത്രങ്ങൾ ചെലവഴിക്കുന്നു.
“ഇവിടെ രാത്രി എങ്ങനെയിരിക്കും?” ഞാൻ ചോദിച്ചു.
ഒരു സൈനികൻ കുറച്ചുനേരം ചിരിച്ചിട്ട് പറഞ്ഞു:
“രാത്രി വന്നാൽ തണുപ്പ് മനസ്സിലാകും.”
അവൻ കൂടുതൽ ഒന്നും പറഞ്ഞില്ല.
പക്ഷേ ആ വാക്ക് മതിയായിരുന്നു.
ചില അനുഭവങ്ങൾ വിശദീകരിക്കേണ്ടതില്ല.
സ്മാരകത്തിന് ചുറ്റുമുള്ള മലകളിലേക്ക് നോക്കി.
അവിടെ മഞ്ഞിനടിയിൽ അനവധി സൈനിക നിലയങ്ങൾ.
ചിലത് തുറന്നുകാണാം.
ചിലത് പാറകൾക്കിടയിൽ മറഞ്ഞിരിക്കുന്നു.
ഒരു സൈനികൻ ഞങ്ങളെ ഒരു ബങ്കറിനകത്തേക്ക് കൊണ്ടുപോയി.
അകത്ത് കയറിയപ്പോൾ പുറത്തുള്ള വെളിച്ചം പെട്ടെന്ന് മങ്ങി.
കട്ടിയുള്ള ചുവരുകൾ.
ചെറിയ ഇടം.
സാധനങ്ങൾ വയ്ക്കാനുള്ള ഭാഗങ്ങൾ.
കാറ്റിൽ നിന്ന് സംരക്ഷിക്കാനുള്ള ക്രമീകരണങ്ങൾ.
പുറത്ത് നാം കണ്ട ധവളശോഭയാർന്ന ഗിരിശൃംഗങ്ങളിൽ നിന്ന് വേറിട്ടൊരു ലോകമായിരുന്നു അത്.
അവിടെ നിന്ന് പുറത്തേക്ക് വന്നപ്പോൾ മല വീണ്ടും മനോഹരമായി.
അപ്പോൾ മനസ്സിലായി,
ഒരു സൈനികന് പർവതം ഒരു കാഴ്ചയല്ല.
അത് ഒരു ജോലിയിടമാണ്.
ഒരു ഉത്തരവാദിത്തം.
ചിലപ്പോൾ ഒരു വീടുപോലും.
ജസ്വന്ത് സിംഗ് റാവത്തിന്റെ കഥ അവിടെ നിറഞ്ഞു നിലക്കുന്നു.
1962-ലെ യുദ്ധത്തിന്റെ ഓർമ്മകളുമായി അദ്ദേഹത്തിന്റെ പേര് ഈ പ്രദേശത്ത് ചേർന്നുകിടക്കുന്നു.
സൈനികരുടെ വാക്കുകളിലും സ്മാരകത്തിന്റെ അന്തരീക്ഷത്തിലും ആ കഥ ഇന്നും ജീവിക്കുന്നു.
ചരിത്രപുസ്തകത്തിൽ ഒരു സൈനികന്റെ പേര് വായിക്കുന്നത് പോലെയല്ല, അയാളുടെ ഓർമ്മയ്ക്കായി മഞ്ഞുമലകളുടെ നടുവിൽ ഒരു സ്ഥലം നിലനിൽക്കുന്നത് കാണുമ്പോഴുള്ള അനുഭവം.
ചരിത്രം അവിടെ ഒരു തീയതിയല്ല.
ഒരു സ്ഥലമായി മാറിയിരിക്കുന്നു.
വീണ്ടും കാറിൽ കയറി.
റോഡ് കൂടുതൽ കഠിനമായി.
മഞ്ഞ് കൂടുതലായി.
കാറ്റിന്റെ ശബ്ദവും.
കാറിന്റെ ഗ്ലാസ്സ് ഭിത്തികൾ ഉയർത്തിയിട്ടും പുറത്തെ തണുപ്പിന്റെ അംശം ഉള്ളിലേക്ക് അരിച്ചുകയറുന്നുണ്ടായിരുന്നു.
താഴെ ഒരു തടാകം തെളിഞ്ഞു.
നീലയും ചാരവും കലർന്ന വെള്ളം.
മേഘങ്ങളുടെ പ്രതിഫലനം അതിൽ കിടക്കുന്നു.
അത് സേല തടാകം.
ഞങ്ങൾ കുറച്ചുനേരം അവിടെ ഇറങ്ങി.
സേല തടാകത്തിനരികിൽ നിന്നപ്പോൾ ശബ്ദം വളരെ കുറവായിരുന്നു.
ശീതക്കാറ്റ്.
ദൂരെയുള്ള വാഹനത്തിന്റെ എൻജിൻ.
മഞ്ഞിൽ കാലുവയ്ക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ ശബ്ദം.
അത്ര മാത്രം.
തടാകം നമ്മളെ നോക്കിനിൽക്കുന്നതുപോലെ തോന്നി.
വെള്ളത്തിനും ഒരു നിശ്ശബ്ദതയുണ്ടെന്ന് അന്ന് മനസ്സിലായി.
കുറച്ചുനേരം ആരും സംസാരിച്ചില്ല.
നിശബ്ദമായ ആ വിസ്മയത്തെ ഓരോരുത്തരും അവരവർക്ക് ഉചിതമായ രീതിയിൽ നോക്കിക്കണ്ടു.
സേലയുടെ അത്യുന്നതിയിൽ വച്ച് ശരീരം ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിച്ചു; ഇത് സുപരിചിതമായ കേരളമല്ല.
ശ്വാസം കുറച്ചുകൂടി ശ്രദ്ധയോടെ എടുക്കേണ്ടി വന്നു.
നടക്കുമ്പോൾ വേഗം കുറച്ചു.
ദൃശ്യങ്ങൾ പകർത്താൻ ക്യാമറ കയ്യിലെടുത്തപ്പോൾ വിരലുകൾ മരവിക്കുന്നത് പോലെ തോന്നി.
Read First Part: തവാങ്ങ് സഞ്ചാരികളുടെ പറുദീസ
കയ്യുറ ധരിച്ചു.
കുറച്ചുനേരം കഴിഞ്ഞ് വീണ്ടും ഊരി.
സഞ്ചാരിയുടെ ആവേശവും ശരീരത്തിന്റെ പരിധിയും തമ്മിലുള്ള ചെറിയൊരു വടംവലി.
മലകൾക്ക് മുന്നിൽ മനുഷ്യന്റെ ശരീരം എത്ര ചെറുതാണെന്ന് അത്തരം നിമിഷങ്ങളിലാണ് മനസ്സിലാകുന്നത്.
സേലയിൽ നിന്ന് വീണ്ടും പുറപ്പെട്ടു.
ഇപ്പോൾ പാതകൾ നീങ്ങുന്നത് തൂവെള്ളപ്പരപ്പിനിടയിലൂടെയാണ്.
വഴിയരികിൽ പ്രാർത്ഥനാകൊടികൾ.
അവ കാറ്റിൽ പാറുന്നു.
നിറങ്ങൾ-
നീല.
വെളുപ്പ്.
ചുവപ്പ്.
പച്ച.
മഞ്ഞ.
ഏകവർണ്ണമായ ഹിമപ്പരപ്പിൽ ആ കൊടികൾക്ക് ഒരു അപൂർവ്വ ചൈതന്യമുണ്ടായിരുന്നു.
കാറ്റ് അവയെ നിരന്തരം ചലിപ്പിക്കുന്നു.
അവിടെ നിശ്ചലമായ ഒന്നുമില്ല.
മഞ്ഞുപോലും.
മേഘവും.
കാറ്റും.
കൊടികളും.
നമ്മളും.
ഒരു വളവിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ ദൂരെയായി സേല തടാകം വീണ്ടും കണ്ടു.
ഇപ്പോൾ അത് വളരെ ചെറുതായിരുന്നു.
അൽപ്പം മുമ്പ് നമ്മളെ മുഴുവൻ നിശ്ശബ്ദരാക്കിയിരുന്ന തടാകം ഇപ്പോൾ ഒരു നീല പുള്ളി.
സ്ഥലങ്ങളുടെ വലുപ്പം മാറുന്നില്ല.
നമ്മുടെ ദൂരം മാറുമ്പോഴാണ് അവയുടെ വലുപ്പം മാറുന്നത്.
മനുഷ്യരുടെ ഓർമ്മകളും അങ്ങനെ തന്നെയല്ലേ?
ഒരു സംഭവം നടക്കുമ്പോൾ അത് നമ്മളെ മുഴുവൻ നിറക്കും.
കാലം കടന്നുപോകുമ്പോൾ അത് ഒരു ചെറിയ ചിത്രമായി മാറും.
പക്ഷേ ചില ചിത്രങ്ങൾ ഒരിക്കലും മങ്ങില്ല.
മുകളിലേക്ക് പോകുന്തോറും മഞ്ഞിന്റെ പാളികൾക്ക് കട്ടി കൂടി വന്നു.
പാതയുടെ ഇരുവശത്തും ധവളമതിലുകൾ തീർത്ത മഞ്ഞിൻ കോട്ടകൾ.
ചിലയിടത്ത് വാഹനങ്ങൾ മഞ്ഞ് വെട്ടിപ്പൊളിച്ച് പോകുന്ന പാത.
ചിലയിടത്ത് പഴയ ടയർപാടുകൾ.
ചിലയിടത്ത് കാറ്റ് മഞ്ഞിനെ വീണ്ടും റോഡിലേക്ക് കൊണ്ടുവന്നിരിക്കുന്നു.
പ്രകൃതി റോഡ് പണിതുകൊണ്ടേയിരുന്നു.
മനുഷ്യൻ അത് വീണ്ടും തുറന്നുകൊണ്ടേയിരുന്നു.
അവസാനം ഒരു ബോർഡ്.
Bum La.
കാറിനകത്ത് ആരും വലിയ ശബ്ദത്തിൽ സംസാരിച്ചില്ല.
ഒരു ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ ചിലപ്പോൾ ആഘോഷത്തേക്കാൾ നിശ്ശബ്ദതയാണ് ഉണ്ടാകുന്നത്.
കാർ നിർത്തി.
വാതിൽ തുറന്നു.
തണുത്ത കാറ്റ് അകത്തേക്ക് പാഞ്ഞുവന്നു.
ഞങ്ങൾ ഇറങ്ങി.
മുന്നിലും പിന്നിലും വെള്ളപ്പുതപ്പണിഞ്ഞ മലനിരകൾ.
പിന്നിൽ മഞ്ഞ്.
മുകളിലേക്ക് നോക്കിയാൽ ആകാശം.
അതിർത്തി അവിടെ എവിടെയോ.
ത്രിവർണ്ണ പതാക കാറ്റിൽ പാറിക്കൊണ്ടിരുന്നു.
ആ നിമിഷം എന്തോ ഒരു വികാരം ഉള്ളിൽ സ്പന്ദിച്ചു.
ദേശസ്നേഹം കേവലം പ്രസംഗങ്ങളിൽ കേൾക്കുന്ന വാക്കല്ല.
ഒരു പതാക കാറ്റിൽ പിടിച്ചുനിൽക്കുന്നത് കാണുമ്പോൾ, അതിന്റെ പിന്നിൽ നിൽക്കുന്ന മനുഷ്യരുടെ ജീവിതം ഓർക്കുമ്പോൾ, അത് ശരീരത്തിൽ ഉണ്ടാകുന്ന ഒരു ചെറിയ വിറയലാണ്.
ഞാൻ പതാകയിലേക്ക് നോക്കി നിന്നു.
കാറ്റ് മുഖത്ത് അടിച്ചു.
കണ്ണുകൾ നിറയുന്നതാണോ തണുപ്പാണോ എന്ന് തിരിച്ചറിയാനാകാത്ത ഒരു നിമിഷം.
ഞങ്ങൾ ബൂംലയിൽ എത്തിയിരുന്നു.
അതിർത്തിയിലെ ആ നിശബ്ദത നമ്മളോട് ചരിത്രത്തിന്റെ ഏടുകൾ പകുത്തുനൽകുകയായിരുന്നു.
മലകൾക്ക് ചരിത്രമുണ്ടായിരുന്നു.
മഞ്ഞിന് ഓർമ്മയുണ്ടായിരുന്നു.
അവിടെ കാവൽ നിൽക്കുന്ന മനുഷ്യർക്ക് പറയാത്ത കഥകളുണ്ടായിരുന്നു.
അതിർത്തിക്കപ്പുറം മറ്റൊരു ദേശം.
ഇവിടെ ഒരു പതാക.
ഇടയിൽ മഞ്ഞും കാറ്റും.
ഞങ്ങൾ കുറച്ചുനേരം ഒന്നും പറയാതെ നിന്നു.
ആ നിശ്ശബ്ദത തന്നെയായിരുന്നു ബൂംലയുടെ ആദ്യ വാക്ക്.


