മനുഷ്യ മനസ്സിന് ആനന്ദവും അനുഭൂതിയും പകരുന്നത് അതിൻ്റെ സ്വതന്ത്രമായ ആവിഷ്‌കാരങ്ങളാണ്. അത്തരത്തിൽ മനസ്സിനെയും ശരീരത്തെയും താളത്തിൽ സമന്വയിപ്പിക്കുന്ന നൃത്തം, ആത്മീയതയുടെയും സാമൂഹികമായ വിലക്കുകളുടെയും അതിരുകളിൽ വ്യത്യസ്ത രീതിയിലാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. സ്ത്രീശരീരത്തിന്റെ ചലനങ്ങൾക്കെതിരെയുള്ള യാഥാസ്ഥിതിക മുസ്ലിം പൗരോഹിത്യത്തിന്റെ എതിർപ്പുകളും, മറുഭാഗത്ത് ചലനത്തിലൂടെ ദൈവീക പ്രണയം തിരയുന്ന സൂഫി നൃത്തധാരകളും മനുഷ്യ മനസ്സിന്റെ വിപരീത ധ്രുവങ്ങളെ വെളിപ്പെടുത്തുന്നു.
ആദ്യമായി, നൃത്തം ചെയ്യുമ്പോൾ മനുഷ്യനിൽ ശാരീരികമായും മാസസികമായും എന്തൊക്കെ നേട്ടങ്ങളാണ് ഉണ്ടാകുന്നതെന്ന് നമുക്ക് നോക്കാം. നൃത്തം ചെയ്യുമ്പോൾ മനുഷ്യരിൽ ഉണ്ടാകുന്ന മാനസിക ഉല്ലാസവും സന്തോഷവും കേവലം ഒരു താൽക്കാലിക തൃപ്തിയല്ല; അതിന് പിന്നിൽ വളരെ ശക്തമായ ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ കാരണങ്ങളുണ്ട്. നൃത്തം മനസ്സിനെയും ശരീരത്തെയും ഒരുപോലെ സ്വാധീനിക്കുന്നുണ്ട്.
ഹോർമോണുകളുടെ സന്തുലനവും സന്തോഷവും
നൃത്തം ചെയ്യുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന രാസമാറ്റങ്ങളാണ് മാനസിക ഉല്ലാസത്തിന് പ്രധാന കാരണം.നൃത്തം പോലുള്ള ശാരീരിക അധ്വാനങ്ങൾ തലച്ചോറിൽ എൻഡോർഫിൻ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഇവ സമ്മർദ്ദവും വേദനയും കുറയ്ക്കാനും 'ഹാപ്പി' മൂഡ് സൃഷ്ടിക്കാനും സഹായിക്കുന്നു. സംഗീതത്തിനൊപ്പം ചുവടുവെയ്ക്കുമ്പോൾ തലച്ചോറിൽ ഡോപാമൈൻ, സെറോട്ടോണിൻ എന്നിവയുടെ അളവ് കൂടുന്നു. ഇത് മനസ്സിന് നിർവൃതിയും ഉന്മേഷവും നൽകുന്നു.
സമ്മർദ്ദത്തിന് കാരണമാകുന്ന കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് കുറയ്ക്കാൻ നൃത്തം സഹായിക്കുന്നു. സംഗീതത്തിന്റെയും താളത്തിന്റെയും ഒപ്പം ചുവടുകൾ കൃത്യമാക്കാൻ ശ്രദ്ധിക്കുമ്പോൾ, ദിനചര്യകളിലെ വേവലാതികളിൽ നിന്നും ഉത്കണ്ഠകളിൽ നിന്നും മനസ്സ് താൽക്കാലികമായോ പൂർണ്ണമായോ മുക്തമാകുന്നു. പലപ്പോഴും വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയാത്ത സന്തോഷം, സങ്കടം, ആവേശം, ദേഷ്യം തുടങ്ങിയ പലതരം വികാരങ്ങളെ ശരീരഭാഷയിലൂടെ പുറത്തെടുക്കാൻ നൃത്തം സഹായിക്കുന്നു. ഇത് മനസ്സിന് വലിയൊരു ഭാരം ഒഴിഞ്ഞ അനുഭവം നൽകും. സ്വന്തം ശരീരത്തിന്റെ ചലനങ്ങളെ മനസ്സിലാക്കാനും അതിനെ സ്നേഹിക്കാനും നൃത്തം ഉപകരിക്കുന്നു. പുതിയ ചുവടുകൾ പഠിച്ചെടുക്കുമ്പോഴും മറ്റുള്ളവരുടെ മുന്നിലോ സ്വകാര്യമായോ നൃത്തം ചെയ്യുമ്പോഴും വ്യക്തിഗതമായ ആത്മവിശ്വാസം ഉയരുന്നു.
സാമൂഹികമായ ബന്ധങ്ങളും കൂട്ടായ്മയും
കൂട്ടമായി നൃത്തം ചെയ്യുമ്പോൾ മനുഷ്യർക്കിടയിൽ പരസ്പര ബന്ധവും സൗഹൃദവും വളരുന്നു. താളത്തിനൊത്ത് മറ്റുള്ളവരോടൊപ്പം ചുവടുവെയ്ക്കുന്നത് ആളുകളിൽ ഒറ്റപ്പെടൽ മാറ്റാനും വലിയൊരു പങ്കാളിത്ത ബോധം വളർത്താനും സഹായിക്കും. ചുരുക്കത്തിൽ നൃത്തം എന്നത് കേവലം ശരീരചലനമല്ല; അത് മനസ്സിന് ശാന്തിയും ആനന്ദവും നൽകുന്ന ഒരു തരം 'ആക്ടീവ് മെഡിറ്റേഷൻ' ആണ്. സംഗീതവും ചലനവും ഒന്നിക്കുമ്പോൾ മനുഷ്യ മനസ്സ് അതിൻ്റെ ഏറ്റവും സ്വതന്ത്രമായ അവസ്ഥ അനുഭവിച്ചറിയുന്നു.
ആത്മീയ അതിപ്രസരം
അമിത ഭക്തി അഥവാ അതിരുകടന്ന മതപരമായ/ആത്മീയമായ അതിപ്രസരം ചിലപ്പോൾ മനുഷ്യർ ഗുരുതരമായ മാനസിക വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും വഴിമാറാറുണ്ട്. മനഃശാസ്ത്രത്തിൽ ഇതിനെ "സ്‌ക്രുപുലോസിറ്റി" അഥവാ "റിലീജിയസ് ട്രോമ" എന്നൊക്കെയുള്ള സങ്കൽപ്പങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കാറുണ്ട്. അമിത ഭക്തി മനുഷ്യരിൽ വിഷാദം ഉണ്ടാക്കുന്നു.
കുറ്റബോധവും പാപഭീതിയും
അമിത ഭക്തിയുള്ള ആളുകൾ തങ്ങളുടെ ചെറിയ പിഴവുകളെപ്പോലും വലിയ "പാപമായി" കാണാൻ തുടങ്ങുന്നു. താൻ ദൈവത്തോട് തെറ്റ് ചെയ്തുപോയോ, ദൈവകോപത്തിന് ഇരയാകുമോ എന്ന നിരന്തരമായ ഭയം അവരുടെ ഉള്ളിലുണ്ടാകും. ഈ ഭയവും സ്വയം കുറ്റപ്പെടുത്തലും കാലക്രമേണ തീവ്രമായ മാനസിക അപകർഷതാബോധത്തിലേക്കും വിഷാദത്തിലേക്കും നയിക്കുന്നു.
അമിതമായ ആചാരനിഷ്ഠ
ഇതൊരു തരം ഒബ്‌സസീവ് കമ്പൽസീവ് ഡിസോർഡർ (OCD) ആണ്. ഇതിൽ വ്യക്തിക്ക് ദൈവത്തെക്കുറിച്ചോ ആചാരങ്ങളെക്കുറിച്ചോ നിയന്ത്രിക്കാനാകാത്ത വിധം ഭയവും ചിന്തകളും വരുന്നു. പ്രാർത്ഥനകൾ കൃത്യമായില്ലെങ്കിൽ എന്തോ ദുരന്തം സംഭവിക്കും എന്ന ഭയം. ആചാരങ്ങൾ വീണ്ടും വീണ്ടും തെറ്റുകൂടാതെ ചെയ്യാൻ ശ്രമിക്കുന്നത് വഴി ഉണ്ടാകുന്ന മാനസിക തളർച്ച. ഈ മാനസിക അധ്വാനം വ്യക്തിയെ വല്ലാതെ തളർത്തുകയും വിഷാദത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്നു.
മാനസിക സംഘർഷങ്ങൾ
തീവ്രമായ ഭക്തിയിലുള്ള ആളുകൾ തങ്ങളുടെ ലൗകികമായ ആഗ്രഹങ്ങളെയോ (ആഗ്രഹങ്ങൾ, സന്തോഷങ്ങൾ, ലൈംഗികത മുതലായവ) സ്വാഭാവിക ചിന്തകളെയോ പൂർണ്ണമായി അടിച്ചമർത്താൻ ശ്രമിക്കുന്നു. മനുഷ്യസഹജമായ ഈ ആഗ്രഹങ്ങൾ പുറത്തുവരുമ്പോൾ "താൻ വിശുദ്ധനല്ല" എന്ന അപകർഷതാബോധം ഉണ്ടാകുകയും ഇത് വിഷാദത്തിന് കാരണമാകുകയും ചെയ്യുന്നു.
അമിത ഭക്തി മനുഷ്യരെ സാധാരണ സാമൂഹിക ജീവിതത്തിൽ നിന്നും കുടുംബബന്ധങ്ങളിൽ നിന്നും സന്തോഷങ്ങളിൽ നിന്നും അകറ്റാം. "ലൗകിക കാര്യങ്ങളെല്ലാം അസത്യമാണ്" എന്ന ചിന്തയോടെ ലോകത്തിൽ നിന്ന് പിന്മാറുമ്പോൾ ഉണ്ടാകുന്ന ശൂന്യതയും ഒറ്റപ്പെടലും കടുത്ത വിഷാദത്തിലേക്ക് നയിച്ചേക്കാം. തങ്ങൾ എത്രയൊക്കെ പ്രാർത്ഥിച്ചിട്ടും ആഗ്രഹിച്ച കാര്യം നടക്കാതിരിക്കുകയോ, വ്യക്തിപരമായ ജീവിതത്തിൽ വലിയ ദുരന്തങ്ങൾ സംഭവിക്കുകയോ ചെയ്യുമ്പോൾ ഇവരിൽ വലിയ ആത്മീയ പ്രതിസന്ധി ഉണ്ടാകുന്നു. "ഞാൻ ഇത്രയധികം ഭക്തി കാണിച്ചിട്ടും ദൈവം എന്നെ ഉപേക്ഷിച്ചല്ലോ" എന്ന ചിന്ത അവരെ പെട്ടെന്ന് ആഴത്തിലുള്ള വിഷാദത്തിലേക്ക് തള്ളിയിടും.
ചുരുക്കത്തിൽ ഭക്തിയും വിശ്വാസവും മനുഷ്യന് പ്രതീക്ഷയും സമാധാനവും നൽകേണ്ട ഒന്നാണ്. എന്നാൽ അത് ഭയത്തിലും, കുറ്റബോധത്തിലും, സ്വയം ശിക്ഷിക്കലിലും അധിഷ്ഠിതമാകുമ്പോൾ അത് മനസ്സിന്റെ ആരോഗ്യത്തെ തകരാറിലാക്കുന്നു. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായത്തോടെ ഇത്തരത്തിലുള്ള വിഷാദവും ഭയവും കൃത്യമായി കൗൺസിലിംഗിലൂടെയും കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയിലൂടെയും (CBT) മാറ്റിയെടുക്കാൻ സാധിക്കും.
പൗരോഹിത്യത്തിന്റെ നിലപാടുകൾ
മുസ്ലിം പൗരോഹിത്യ ഘടനയിൽ പൊതുവെ സ്ത്രീകളുടെ നൃത്തം, സംഗീതം തുടങ്ങിയ കലാരൂപങ്ങൾ വലിയ രീതിയിൽ നിരസിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യാറുണ്ട്. സ്ത്രീശരീരം പൊതുവിടങ്ങളിൽ പ്രദർശിപ്പിക്കപ്പെടുന്നത് ‘ഹറാം’ (വിരോധിക്കപ്പെട്ടത്) ആണെന്നതും, അത് സമൂഹത്തിൽ പ്രലോഭനങ്ങളോ (ഫിത്ന) ധാർമ്മിക അധഃപതനമോ ഉണ്ടാക്കുമെന്നതുമാണ് പൗരോഹിത്യത്തിന്റെ പ്രധാന വാദം. നൃത്തം തൽക്ഷണമായ സന്തോഷവും വികാര വിമുക്തിയും നൽകുന്ന ഒന്നാണെങ്കിലും, സ്ത്രീകളുടെ കാര്യത്തിൽ പൗരോഹിതൃത്തിൻ്റെ ഈ നൈതിക ഭയം കൊണ്ട് അവരുടെ ചലന സ്വാതന്ത്ര്യത്തെ അടിച്ചമർത്തപ്പെടുന്നത് വഴി അവരിലെ വികാര പ്രകാശനത്തിനുള്ള പ്രധാന വഴികളാണ് അടഞ്ഞുപോകുന്നത്. കലയെയും ചലന സ്വാതന്ത്ര്യത്തെയും ഭയത്തോടും പാപഭീതിയോടും കൂട്ടിക്കെട്ടുമ്പോൾ ഉണ്ടാകുന്ന ആന്തരിക സംഘർഷം സ്ത്രീകളിൽ വലിയ തോതിലുള്ള അപകർഷതാബോധത്തിനും മാനസിക സമ്മർദ്ദത്തിനും വഴിവെക്കുന്നു.
ദൈവിക പ്രണയത്തിന്റെ താളം
യാഥാസ്ഥിതിക പൗരോഹിത്യം നൃത്തത്തെയും സംഗീതത്തെയും വിലക്കുകളുടെ വേലിക്കെട്ടുകളിൽ നിർത്തുമ്പോൾ, സൂഫി ധാരകൾ ചലനത്തെ ദൈവവുമായുള്ള ലയനത്തിന്റെ മാധ്യമമായി കാണുന്നു. മൗലാനാ റൂമിയുടെ ആശയങ്ങളിൽ അധിഷ്ഠിതമായ സൂഫി നൃത്ത രൂപങ്ങൾ കേവലം പ്രകടനമല്ല; അത് അഹംഭാവത്തെ ഇല്ലാതാക്കി പ്രപഞ്ചനാഥനിലേക്ക് അലിയുന്ന തപോമാർഗ്ഗമാണ്. പ്രപഞ്ചത്തിലെ സർവ്വവസ്തുക്കളും (ഗ്രഹങ്ങൾ മുതൽ അണുക്കൾ വരെ) കറങ്ങിക്കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യത്തെ തങ്ങളുടെ ശരീരചലനങ്ങളിലൂടെ ആവിഷ്‌കരിക്കുകയാണ് സൂഫികൾ ചെയ്യുന്നത്. ഇവിടെ നൃത്തം ആത്മാവിന്റെ ശുദ്ധീകരണമാണ്. പൗരോഹിത്യം നിർമ്മിക്കുന്ന പാപഭീതിക്ക് പകരം 'ദൈവീക പ്രണയം' ആണ് സൂഫിസത്തിന്റെ അടിത്തറ. അതിൽ ഭയമില്ല, പകരം അതിരുകളില്ലാത്ത സ്വാതന്ത്ര്യവും ആനന്ദവുമാണുള്ളത്.
നൃത്തവും സംഗീതവും വിലക്കപ്പെടേണ്ട ഒന്നായി / ധാർമ്മിക ഭീഷണിയായി പൗരോഹിത്യം കാണുമ്പോൾ, സൂഫിസം അതിനെ ദൈവീക അനുഭൂതിയിലേക്കുള്ള വഴിയായി കാണുന്നു.
പൗരോഹിത്യം പാപഭീതിയിലൂടെ അച്ചടക്കവും, നിയന്ത്രണങ്ങളും ഉണ്ടാക്കി മനുഷ്യരെ അടിമത്തത്തിലേക്ക് തെളിക്കുമ്പോൾ, ദൈവീക പ്രണയം, സ്വാതന്ത്ര്യം, ലയം -ഇത് ആത്മീയമായും ശാരീരികമായുമുള്ള സൂഫിസത്തിൻ്റെ ഒരു ജൈവിക രാഷ്ട്രീയ പ്രക്രിയയായി മാറുന്നു. സ്ത്രീയേയും കലയേയും പൊതുവിടങ്ങളിൽ പൗരോഹിത്യം നിർദ്ദാക്ഷിണ്യം എക്കാലത്തും കടന്നാക്രമിച്ചിട്ടേയുള്ളു. എന്നാൽ ആത്മാവിന് ലിംഗഭേദമില്ലെന്ന ദർശനം റാബിയ അൽ അദവിയയെപ്പോലുള്ള സൂഫി വനിതകളുടെ ജീവിതധാരകളിൽ കാണാം.
ശരീരത്തെയും ചലനത്തെയും ഭയത്തോടെ കാണുകയും നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുന്നിടത്ത് പൗരോഹിത്യം മനുഷ്യ മനസ്സിൽ വിലക്കുകളുടെയും കുറ്റബോധത്തിന്റെയും വേലിക്കെട്ടുകൾ തീർക്കുന്നു. എന്നാൽ അതേ ചലനത്തെ തന്നെ പ്രപഞ്ച താളത്തോട് ചേർത്തുവെക്കുമ്പോൾ അത് അതിരുകളില്ലാത്ത ആത്മീയ അനുഭൂതിയായി മാറുന്നു. അടിച്ചമർത്തലുകൾ മനുഷ്യ മനസ്സിൽ വിഷാദവും ശൂന്യതയും നിറയ്ക്കുമ്പോൾ, നൃത്തവും താളവും നൽകുന്ന സ്വാതന്ത്ര്യം ആത്മാവിന് ശാന്തിയും സന്തോഷവും പകരുന്നു എന്നതിന്റെ തെളിവാണ് പൗരോഹിത്യ നിലപാടുകളും സൂഫി ദർശനങ്ങളും തമ്മിലുള്ള ഈ വ്യത്യാസം.